തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വീണ്ടും കളത്തിലിറങ്ങി യുഡിഎഫ്. പ്രത്യക്ഷ സമരം നിര്‍ത്തി വെച്ച തീരുമാനം പാര്‍ട്ടി തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ഒക്‌ടോബർ 12-ന് സമരം ചെയ്യാനും തീരുമാനിച്ചു.
Read Also: ഐഫോൺ വിവാദം; സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാൻ ചെന്നിത്തല
അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുമെന്നും എം.എം ഹസന്‍ വ്യക്‌തമാക്കി. സമരം കാരണമാണ് കോവിഡ് വ്യാപനം ഉണ്ടായതെന്ന് പ്രസ്‌താവിച്ച മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ഉള്ളവര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയാണ് എന്നതിന് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിന് കാരണം സമരക്കാരാണെന്ന തരത്തില്‍ സര്‍ക്കാരും സിപിഎമ്മും പ്രചാരണം തുടങ്ങിയതോടെയാണ് യുഡിഎഫ് പ്രത്യക്ഷ സമരം നിര്‍ത്തി വെച്ചത്.
സമരം അവസാനിപ്പിച്ചതിനെതിരേ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സമരത്തില്‍ നിന്ന് പിന്‍വലിയുന്നത് തിരിച്ചടിയാകും എന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്‌തത് എന്നാണ് സൂചന.