തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു മലപ്പുറത്തു പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ആര്യാടൻ ഷൗക്കത്തിന് സിപിഎമ്മിലേക്ക് സ്വാഗതം. ഷൗക്കത്തിനെതിരെ നടപടി ഉണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്നും എകെ ബാലൻ പറഞ്ഞു.
ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. അദ്ദേഹത്തെ തൊടാൻ കഴിയില്ല. കോൺഗ്രസിനുള്ളിൽ ശക്‌തമായ നിലപാടുള്ള മതേതരവാദിയാണ് ആര്യാടൻ ഷൗക്കത്ത്. പലസ്‌തീൻ കാര്യത്തിൽ ശക്‌തമായ നിലപാടുള്ള ആളാണ്. ഷൗക്കത്തിനെതിരായി അച്ചടക്ക നടപടി എടുത്താൽ കോൺഗ്രസ് പരിപൂർണമായും ബിജെപിയുടെ നയത്തിന്റെ ഭാഗമാണെന്ന് വ്യക്‌തമാകും. എന്തെങ്കിലും നടപടി വന്നാൽ ഷൗക്കത്തിന്റെ എല്ലാതരത്തിലും പിന്തുണക്കുന്ന നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുക- എകെ ബാലൻ വിശദീകരിച്ചു.
പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസ് വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്‌തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്നും കെപിസിസി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഒരാഴ്‌ച പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ വിലക്കിയിരിക്കുകയാണ്.
അതേസമയം, എകെ ബാലന് മറുപടിയായി കെ മുരളീധരൻ രംഗത്തെത്തി. മാർകിസിസ്‌റ്റ് പാർട്ടി തരംതാണ കളിയാണ് കളിക്കുന്നത്. ബാലൻ കേസ് വടിക്കുംതോറും കക്ഷിയുടെ ശിക്ഷ കൂടുന്ന അവസ്‌ഥയാണ്. സർക്കാരിനെ കൊണ്ട് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിക്കേണ്ട പാർട്ടി, പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാൻ നടക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
Most Read| ഉയർന്ന കടലാക്രമണത്തിന് സാധ്യത; രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്