തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൽ നിന്ന് ഐഫോൺ വാങ്ങിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ തനിക്കെതിരെ ഉള്ള പരാമർശങ്ങൾ നീക്കണം എന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. നിശ്ചിത സമയ പരിധിക്കകത്ത് പരാമർശം ഒഴിവാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ നേരിട്ട് സമീപിക്കാനും ചെന്നിത്തലക്ക് നിയമോപദേശം കിട്ടിയതായാണ് റിപ്പോർട്ട്.
ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമർശം ഉള്ളത്. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐഫോൺ വാങ്ങി നൽകിയെന്നും രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് അത് സമ്മാനമായി നൽകിയെന്നുമാണ് സന്തോഷ് ഈപ്പന്റെ ആരോപണം.
National News: രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ റാലി ഇന്ന് മുതല്‍
എന്നാൽ, ഇത് നിഷേധിച്ച് ചെന്നിത്തല നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഒപ്പം യുഎഇ ദിനാഘോഷ ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐ ഫോണുകൾ എവിടെ എന്ന് കണ്ടെത്താൻ പോലീസിനെ സമീപിച്ചിട്ടുമുണ്ട്. എന്നാൽ കേസ് രജിസ്‌റ്റർ ചെയ്‌താൽ മാത്രമേ നടപടി ക്രമങ്ങൾ തുടങ്ങാനാകൂ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.