ന്യൂഡെൽഹി: കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന്. സിംഗുവിൽ ഉച്ചയ്‌ക്ക് 12 മണിക്ക് സംയുക്‌ത കിസാൻ മോർച്ച യോഗം ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കാൻ ആണ് കർഷക സംഘടനകൾക്കിടയിലെ ധാരണ.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുന്നതിൽ പഞ്ചാബ് മാതൃക പിന്തുടരണം, കേസുകൾ ഉടൻ പിൻവലിക്കണം എന്നതടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ഹരിയാന, യുപി, ഡെൽഹി എന്നിവിടങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത കേസുകൾ ഉടൻ പിൻവലിക്കും.
എന്നാൽ നിയമപരമായ നടപടികൾ തുടരുന്നതിനാൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിൽ കേന്ദ്രം വ്യക്‌തമായ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെയുള്ള സമര പരിപാടികളിൽ യുപി കർഷക സംഘടനകൾ തീരുമാനമെടുക്കുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ പലതും ഒരു വർഷമായി പറയുന്ന കാര്യങ്ങൾ തന്നെയാണെന്നും എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്.
Most Read: ബിപിൻ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് ഡെൽഹിയിൽ എത്തിക്കും