ന്യൂഡെൽഹി: മാനനഷ്‌ട കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനോട് കോൺഗ്രസ് നേതാവ് ജയറാം രമേശ് മാപ്പ് ചോദിച്ചു. മാപ്പ് വിവേക് ഡോവൽ അംഗീകരിച്ചു. അതിനാൽ, ജയറാം രമേശിന് എതിരായ മാനനഷ്‌ട കേസിലെ നടപടി റോസ് അവന്യൂ കോടതി അവസാനിപ്പിച്ചു.
2019 ജനുവരിയിൽ കാരവൻ മാഗസിനിൽ വന്ന ലേഖനത്തിന്റെ അടിസ്‌ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. വിവേകിന് 8300 കോടി രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് ആയിരുന്നു കാരവന്‍ മാഗസിനന്റെ റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. ഇക്കാര്യം റിസർവ് ബാങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് തനിക്ക് എതിരായ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും തനിക്കും സ്‌ഥാപനത്തിനും വിലമതിക്കാനാകാത്ത രീതിയില്‍ പ്രതിഛായ നഷ്‌ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മാനനഷ്‌ട കേസ് നല്‍കിയിരുന്നു.
Also Read: ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം; മിഡ്നാപൂരില്‍ ഉടനീളം ‘ഗോ ബാക്ക് അമിത് ഷാ’ പോസ്‌റ്ററുകള്‍
എന്നാൽ, തിരഞ്ഞെടുപ്പ് സമയം ആയതിനാൽ ആരോപണത്തിന്റെ സത്യാവസ്‌ഥ പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് ജയറാം രമേശ് മാപ്പപേക്ഷയിൽ വ്യക്‌തമാക്കി. ഇതിനെ തുടർന്നാണ് വിവേക് കേസ് പിൻവലിച്ചത്. അതേസമയം, സംഭവത്തിൽ മാപ്പപേക്ഷിക്കില്ല എന്ന് വ്യക്‌തമാക്കിയ കാരവൻ മാസികക്കും ലേഖകനുമെതിരായ മാനനഷ്‌ട കേസ് തുടരും.