ന്യൂ ഡെൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ സമാന്തര അന്വേഷണവും വിചാരണയും നടത്തിയ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത് ഡെൽഹി ഹൈക്കോടതി. ശശി തരൂർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. അന്വേഷണത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കണമെന്നു കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദ്ദേശിച്ചു. 2017 ഡിസംബര്‍ ഒന്നിനാണ് ശശി തരൂര്‍ റിപ്പബ്ലിക് ടിവിയുടെ പ്രോഗ്രാമിനെതിരെ ഹരജി സമര്‍പ്പിച്ചത്.
“ക്രിമിനൽ കേസിൽ പോലീസ് അന്വേഷണം നടക്കുമ്പോൾ മാദ്ധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തരുത്, ആളുകൾ ക്രിമിനൽ വിചാരണയിൽ ഒരു കോഴ്‌സ് പഠിക്കണം, അതിനു ശേഷമേ മാദ്ധ്യമപ്രവർത്തനം നടത്താവൂ” – ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു.
“മാദ്ധ്യമങ്ങൾക്ക് ആരെയും കുറ്റവാളിയാക്കാനോ അല്ലെങ്കിൽ അവൻ/അവൾ കുറ്റക്കാരനാണെന്ന് വാദിക്കാനോ തെളിവില്ലാത്ത മറ്റേതെങ്കിലും അവകാശവാദങ്ങൾ ഉന്നയിക്കാനോ കഴിയില്ല. അന്വേഷണത്തിലോ വിചാരണയിലോ ഉള്ള കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ടു ചെയ്യുമ്പോൾ മാദ്ധ്യമങ്ങൾ ശ്രദ്ധയും ജാഗ്രതയും പാലിക്കണം ” എന്ന 2017 ഡിസംബർ 1 ലെ ഉത്തരവും ഹൈക്കോടതി പരാമർശിച്ചു.