ന്യൂഡെൽഹി : ട്വിറ്ററിന് മുന്നറിയിപ്പുമായി ഡെൽഹി ഹൈക്കോടതി. ഐടി നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് ട്വിറ്ററിന് കോടതി മുന്നറിയിപ്പ് നൽകിയത്. ഐടി നിയമം പാലിക്കാത്തത് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ സമർപ്പിച്ച സ്വകാര്യ ഹരജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്ത് പ്രവർത്തിക്കുമ്പോൾ ഐടി നിയമങ്ങൾ പൂർണമായും പാലിച്ചേ മതിയാകൂ എന്നും, പരാതി പരിഹാര ഉദ്യോഗസ്‌ഥരെ അടക്കം നിയമിക്കണമെന്നും കോടതി വ്യക്‌തമാക്കി. നിയമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് രാജ്യത്ത് പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ ട്വിറ്ററിനെതിരെയുള്ള നടപടികളുമായി മുൻപോട്ട് പോകാൻ കേന്ദ്രസർക്കാരിന് കോടതി നിർദേശം നൽകുകയും ചെയ്‌തു.
രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിനായി ട്വിറ്ററിന് കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും, നിയമം പാലിക്കാത്ത പക്ഷം രാജ്യത്ത് നിന്നും ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ജൂലൈ 8ആം തീയതി ഹരജി വീണ്ടും പരിഗണിക്കും.
Read also : ഫണ്ട് വിനിയോഗം; ഓഡിറ്റിങ് വേണമെന്ന് ബിജെപി നേതാക്കൾ; സുരേന്ദ്രനെ മാറ്റണമെന്നും ആവശ്യം