കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോക്ടർ അബ്ദുല്ല അല്‍ സനദാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ജനങ്ങളിൽ വ്യാപിക്കുന്ന കോവിഡ് വകഭേദങ്ങൾ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പതിവായി ജനിതക പരിശോധനകൾ നടത്തി വരുന്നുണ്ട്. ഇതിലൂടെ വകഭേദങ്ങൾ കണ്ടെത്തി അവ വ്യാപിക്കുന്നത് ഒഴിവാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിൽ കുവൈറ്റിൽ കണ്ടെത്തിയതോടെ കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ഇതുവരെ 62 ലോകരാജ്യങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
വ്യാപന ശേഷി കൂടുതലുള്ള ഡെൽറ്റ വകഭേദം കണ്ടെത്തിയതോടെ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം കോവിഡിനെതിരായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. മാസ്ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Read also : ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു