പാലക്കാട് : ജില്ലയിലെ ഒറ്റപ്പാലം മേഖലയിൽ കോവിഡ് വ്യാപനത്തിനൊപ്പം ആശങ്ക പടർത്തി ഡെങ്കിപ്പനി. താലൂക്ക് ആശുപത്രിയിൽ മാത്രം കഴിഞ്ഞ 10 ദിവസത്തിനിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. കോവിഡിനു പുറമേ, ഡെങ്കിപ്പനി കൂടി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഒറ്റപ്പാലം നഗരസഭ ഉൾപ്പടെ മേഖലയിലെ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഒറ്റപ്പാലം പൂളക്കുണ്ട്, കിഴക്കേക്കാട്, ചുനങ്ങാട്, പിലാത്തറ, ചെർപ്പുളശ്ശേരി, സ്വദേശികൾക്കും തൃശൂർ ജില്ലാതിർത്തിയിലെ കൊണ്ടാഴി, പാറമേൽപ്പടി സ്വദേശികൾക്കുമാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതിൽ കൊണ്ടാഴിയിൽ രോഗം സ്‌ഥിരീകരിച്ച 3 പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4 ആണ്. ഇതിൽ ഒരാൾ കോവിഡിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയാണ്.
ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ അണുനശീകരണവും, കൊതുകുകളുടെ ഉറവിടം നശിപ്പിക്കലും അടക്കമുള്ള ജാഗ്രതാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിലവിലത്തെ സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും, ജാഗ്രത കൈവിടരുതെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : രാജ്യത്ത് സ്‌പുട്‌നിക് വാക്‌സിന്‍ മൂന്നാം ബാച്ച് ഇന്നെത്തും