ന്യൂഡെൽഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്‌പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് എത്തുക.
ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ ശ്രമിക്കുന്നതായി വാക്‌സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 12നാണ് റഷ്യൻ നിർമിത സ്‌പുട്‌നിക് 5 വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. 97 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിൻ അവകാശപ്പെടുന്നത്. സ്‌പുട്‌നികിന്റെ ആദ്യ ബാച്ച് മെയ് 1നാണ് ഇന്ത്യയിലെത്തിയത്. 1,50,000 ഡോസ് വാക്‌സിനാണ് ആദ്യഘട്ടത്തിൽ രാജ്യത്ത് വിതരണത്തിന് എത്തിച്ചത്. മെയ് 16നാണ് വാക്‌സിന്റെ രണ്ടാം ബാച്ച് എത്തിച്ചത്.
രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം കുറയുന്ന സൂചനയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് കണക്കുകൾ നൽകുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. മരണസംഖ്യ മൂവായിരത്തിന് താഴെയായി കുറഞ്ഞു.
അതേസമയം സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്.
Read Also: ‘ഡെൽറ്റ’; ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് പേര് നൽകി ലോകാരോഗ്യ സംഘടന