ന്യൂഡെൽഹി : രാജ്യത്ത് ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ബി1.617ന് ‘ഡെൽറ്റ’ എന്ന പേര് നൽകി ലോകാരോഗ്യ സംഘടന. കോവിഡ് വകഭേദങ്ങളെ അവയുടെ ശാസ്‌ത്രീയ നാമം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് അവക്ക് മറ്റ് പേര് നൽകാൻ തീരുമാനിച്ചത്. ഇത് പ്രകാരം കണ്ടെത്തിയ രാജ്യങ്ങളുടെ പേരിലാണ് അവ ഇതുവരെ അറിയപ്പെട്ടത്.
എന്നാൽ കണ്ടെത്തിയ രാജ്യത്തിന്റെ പേരിൽ വൈറസുകൾ അറിയപ്പെടുന്നത് വഴി ആ രാജ്യത്തിന്റെ പേരിനുണ്ടാകുന്ന കളങ്കം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ പേര് നൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്‌ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ശുപാര്‍ശ ചെയ്‌തിരുന്നു. ഇതനുസരിച്ചാണ് പുതിയ നാമകരണം നടത്തിയിരിക്കുന്നത്.
അതേസമയം ശാസ്‍ത്രലോകത്ത് വൈറസുകളുടെയും, അവയുടെ വകഭേദങ്ങളുടേയും ശാസ്‌ത്രീയനാമം തന്നെയായിരിക്കും ഉപയോഗിക്കുക. രാജ്യത്ത് കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിച്ചതിനെതിരെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരുന്നു. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 53 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുള്ളത്.
Read also : ലോകത്ത് 17.14 കോടി കടന്ന് കോവിഡ് ബാധിതർ; മരണസംഖ്യയും ഉയരുന്നു