ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്‌പുട്നിക് ലൈറ്റിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള ഈ വാക്‌സിൻ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ 70 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യത്ത് അനുമതി നൽകുന്ന ഒൻപതാമത്തെ വാക്‌സിനാണിത്.
രാജ്യത്തെ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായ റഷ്യൻ ‘സ്‌പുട്നിക് വി’യുടെ വാക്‌സിൻ ഘടകം- 1 തന്നെയാണ് സ്‌പുട്നിക് ലൈറ്റിലുമുള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് വാക്‌സിൻ വികസിപ്പിച്ചത്. ഹെറ്ററോ ബയോഫാർമ ലിമിറ്റഡാണ് ഇന്ത്യയിലെ വിതരണക്കാർ. ഇന്ത്യയിൽ നിർമിക്കുന്ന സ്‌പുട്നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
കഴിഞ്ഞ ആഴ്‌ചയാണ് സ്‌പുട്നിക് ലൈറ്റ് വാക്‌സിന് അടിയന്തര ഉപയോഗ അനുമതി നൽകാൻ വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തത്. പിന്നാലെ ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകുകയായിരുന്നു. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിപ്രായപ്പെട്ടു.
Also Read: കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ