ന്യൂഡെൽഹി: രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. നിലവിൽ ‘സ്‌പുട്‌നിക് വി’ വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിന് പുറമെയാണ് സ്‌പുട്‌നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ ഈ വാക്‌സിൻ 80 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടുമായി ചേർന്നാണ് വാക്‌സിൻ നിർമാണം ഇന്ത്യയിൽ നടത്തുന്നത്.
12-17 വയസ് പ്രായമുള്ള കുട്ടികൾക്കായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സ്‌പുട്‌നിക് വാക്‌സിൻ രജിസ്‌റ്റർ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. ഡിസംബർ അവസാനത്തോടെ ഇത് റഷ്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് തങ്ങളുടെ രണ്ടാം വരവിന് കമ്പനി ഒരുങ്ങുന്നത്. വാക്‌സിന്റെ വില, ഡോസുകളുടെ എണ്ണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Read Also: നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും