മധ്യപ്രദേശ്: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ 35കാരനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് യുവാവ് മർദ്ദനത്തിന് ഇരയായത്. ഇയാളുടെ കൗമാരക്കാരനായ മകന്റെ മുന്നിൽ വെച്ചായിരുന്നു പോലീസിന്റെ കയ്യേറ്റം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.
തുടർന്ന്, പ്രതിഷേധം ഉയർന്നതോടെ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെയും സസ്‌പെൻഡ് ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, യുവാവ് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്‌തതോടെയാണ് തങ്ങൾ മർദ്ദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ സിറ്റി പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി പോലീസ് സൂപ്രണ്ട് അശുതോഷ് ബാഗ്രി അറിയിച്ചു.
യുവാവ് പുറത്തിറങ്ങിയ സമയം മാസ്‌ക് ധരിച്ചിരുന്നില്ലെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചതിന് വിശദീകരണം ചോദിക്കാൻ വേണ്ടിയാണ് ഇയാളെ തടഞ്ഞ് നിർത്തിയതെന്നും പോലീസ് പറയുന്നു. എന്നാൽ, കോൺസ്‌റ്റബിൾമാരിൽ ഒരാളെ യുവാവ് കയ്യേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ പേരിൽ മറ്റ് പല കേസുകളും നിലവിലുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. അതേസമയം, പിതാവിന് മാസ്‌ക് ഉണ്ടായിരുന്നുവെന്നും താടിക്ക് താഴെയാണ് ധരിച്ചിരുന്നതെന്നും യുവാവിന്റെ മകൻ പ്രതികരിച്ചു. തന്റെ വാക്ക് കേൾക്കാൻ പോലീസ് കൂട്ടാക്കിയില്ലെന്നും മകൻ കൂട്ടിച്ചേർത്തു.
Also Read: ഗാർഡുമാർക്ക് നേരെ മുളകുപൊടി വിതറി; രാജസ്‌ഥാനിൽ 16 തടവുകാർ ജയിൽ ചാടി