കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിഭാഗത്തിന് തിരിച്ചടി. ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ ഫോണ്‍ നല്‍കില്ലെന്ന് പറയാനാവില്ലെന്നും ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്‌ച 10.15ന് മുന്‍പ് ഹൈക്കോടതി രജിസ്‌റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. രാവിലെ 11 മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് പരിഗണിച്ചത്.
ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറാൻ സാധിക്കില്ലെന്ന് പ്രതികൾക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് ആരാഞ്ഞ കോടതി, ഫോണ്‍ ഹൈക്കോടതിക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും അന്വേഷണ സംഘത്തില്‍ നിന്ന് ഫോണ്‍ മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സംസ്‌ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്ന ദിലീപിന്റെ അഭിഭാഷകന്‍ വാദത്തിന് ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ഇന്നലെ വാദം കേട്ട കോടതി വിശദവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്‌തിരുന്നു. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടർന്ന് ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നാണ് ദിലീപിന്റെ നിലപാട്.
തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ വാദം. എന്നാൽ കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്‌ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും നല്‍കിയ സംരക്ഷണം കോടതി പിന്‍വലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നും സ്വന്തം നിലക്ക് പ്രതി ഫോണ്‍ പരിശോധനക്ക് അയച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Read also: ഫോണുകള്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കലിന് തുല്യം; പ്രോസിക്യൂഷന്‍