തിരുവനന്തപുരം: സംസ്‌ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ആംഡ് പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായിരുന്ന കെ പത്‌മകുമാറിനെ പോലീസ് ആസ്‌ഥാനത്തെ എഡിജിപിയായി നിയമിച്ചു. പോലീസ് ആസ്‌ഥാനത്ത് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള എഡിജിപിയായും നിയമിച്ചു. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്‌തയെ ബിവറേജസ് കോർപറേഷന്റെ എംഡിയാക്കി. ബിവറേജസ് കോർപറേഷന്റെ എംഡി സ്‌ഥാനം എഡിജിപി സ്‌ഥാനത്തിന് തത്തുല്യമാക്കിയാണ് നടപടി. ആകെ 17 ഐപിഎസ് ഉദ്യോഗസ്‌ഥർക്കാണ് സ്‌ഥാനചലനം.
ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കിയ എംആർ അജിത് കുമാറിനെ വീണ്ടും സ്‌ഥലംമാറ്റി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എഡിജിപി ആയിരുന്ന അദ്ദേഹത്തിന് ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ആയിട്ടാണ് നിയമനം. സെക്യൂരിറ്റി ഐജി ആയിരുന്ന തുമല വിക്രത്തിനെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജി ആയിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബിവറേജസ് കോർപറേഷൻ എംഡി ആയിരുന്ന എസ് ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.
കോഴിക്കോട് റൂറൽ പോലീസ് മേധാവി ഡോ. എ ശ്രീനിവാസിനെ സ്‌പെഷൽ ബ്രാഞ്ച് എസ്‌പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്‌പി കെ കാർത്തിക് കോട്ടയം എസ്‌പിയാകും. കൊല്ലം സിറ്റി കമ്മീഷണർ ആയിരുന്ന ടി നാരായണൻ പോലീസ് ആസ്‌ഥാനത്ത് അഡീഷണൽ ഐജിയാകും. പോലീസ് ആസ്‌ഥാനത്ത് എസ്‌പി ആയിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മീഷണർ.
ഇടുക്കി എസ്‌പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്‌പിയായി നിയമിച്ചു. വയനാട് എസ്‌പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബെറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്‌പി ആയിരുന്ന ഡി ശിൽപയെ വനിതാ സെൽ എസ്‌പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയന്റെ അധിക ചുമതലയും ഉണ്ടാകും. പോലീസ് ആസ്‌ഥാനത്തെ അഡീഷണൽ എഐജി ആർ ആനന്ദിനെ വയനാട് എസ്‌പിയായും നിയമിച്ചിട്ടുണ്ട്.
Most Read: ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്