മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള മഹാ ഐടി നടത്തിയ റിക്രൂട്ട്മെന്റിൽ വ്യാപക അഴിമതി നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്മെന്റിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ.
ഓഡിറ്റ് സ്‌ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പറിന്റെ റിപ്പോർട്ടനുസരിച്ച് യുഎസ്‌ടി ഗ്ളോബൽ, അറസിയസ് ഇൻഫോടെക് പ്രൈവറ്റ് എന്നീ സ്‌ഥാപനങ്ങൾക്ക് പരീക്ഷ നടത്താനുള്ള സാങ്കേതിക സഹായത്തിനായി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2017ൽ സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് 10 ലക്ഷം ആളുകൾ അപേക്ഷിച്ച പരീക്ഷ നടത്തിയത് ഈ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയായിരുന്നു. എന്നാൽ ഇതിനുള്ള യോഗ്യത കമ്പനികൾക്ക് ഇല്ലെന്നാണ് വിലയിരുത്തൽ. ഇവരുടെ പരീക്ഷ നടത്തിപ്പിലും ക്രമക്കേടുകളുണ്ടായിരുന്നു.
2017ൽ കമ്പനികളുടെ പോരായ്‌മ ബോധ്യപ്പെട്ടുവെങ്കിലും 2018, 2019 വർഷങ്ങളിലും പരീക്ഷാനടത്തിപ്പുമായി ഇവർ മുന്നോട്ട് പോകുകയായിരുന്നു. പിന്നീട് ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നൽകിയ ബിജെപി സർക്കാർ മാറി മഹാ വികാസ് ആഖാഡി അധികാരത്തിൽ എത്തിയപ്പോഴാണ് പരീക്ഷാനടത്തിപ്പിൽ വ്യത്യാസമുണ്ടായത്. ഒഎംആർ അടിസ്‌ഥാനമാക്കിയുള്ള പുതിയ പരീക്ഷാനടത്തിപ്പ് രീതി നടപ്പിലാക്കാനാണ് അഖാഡിയുടെ പദ്ധതി.
Read also: കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യ വിവരങ്ങൾ കൈമാറി; സ്വപ്‌നയുടെ മൊഴി