കൊച്ചി: സർക്കാരിന്റെ അഭിമാന പദ്ധതികളായ കെ ഫോൺ, ലൈഫ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ട പല രഹസ്യ വിവരങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായി എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്‌റ്റ് ചെയ്‌ത ശിവശങ്കറിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്‌തത്. ഇതിനെ തുടർന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ കോടതിയുടെ അനുവാദത്തോടെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തു. കുറ്റകൃത്യത്തിന്റെ പല തെളിവുകളും ചോദ്യം ചെയ്യലിലൂടെ ഇഡിക്ക് ലഭിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് സ്വപ്‌നയും കേസിലെ അഞ്ചാം പ്രതി ശിവശങ്കറും തമ്മിലുള്ള വാട്‍സാപ്പ് ചാറ്റുകൾ ഇഡി വീണ്ടെടുത്തു. ഇതിൽ നിന്ന് ലൈഫ്, കെ ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ യൂണിടാക് ബിൽഡേഴ്‌സുമായി പങ്കുവെക്കാനായി ശിവശങ്കർ സ്വപ്‌നക്ക് കൈമാറിയതായും ഇഡി കണ്ടെത്തി. സ്വപ്‌ന അടക്കമുള്ളവർക്ക് വലിയ തുക കോഴ നൽകിയെന്ന് യൂണിടാക് നേരത്തെ സമ്മതിച്ചിരുന്നു. പദ്ധതികളുടെ വിവരങ്ങൾ കൈമാറിയതോടെ ഈ ഇടപാടിൽ ശിവശങ്കറും പങ്കാളിയായെന്ന് ഇഡി റിപ്പോർട്ടിൽ വ്യക്‌തമാക്കി.
പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്‌മാർട് സിറ്റി, കെ ഫോൺ, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളുടെ മേൽനോട്ടം ശിവശങ്കറിനായിരുന്നു. ചില വഴികളിലൂടെ സ്വപ്‌നാ സുരേഷും ഈ പദ്ധതികളുടെ ഭാഗമായിരുന്നെന്ന് ഇവരുടെ വാട്‍സാപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്‌തമാണെന്ന് ഇഡി ചൂണ്ടിക്കാട്ടി. യൂണിടാക് ബിൽഡേഴ്‌സും സെയിൻ വെഞ്ചേഴ്‌സും വൻ തുക കോഴയായി നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിലെ പ്രതികളെയെല്ലാം ശിവശങ്കറിന് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. യൂണിടാക്കിൽ നിന്ന് കോഴ ലഭിച്ച യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മേധാവി ഖാലിദിനെയും ശിവശങ്കറിന് മുൻ പരിചയമുണ്ട്. എന്നാൽ, ഖാലിദുമായുള്ള പരിചയം നിഷേധിച്ചത് അന്വേഷണം വഴിതെറ്റിക്കാനാണെന്നും പിന്നീട് ശിവശങ്കർ ഇത് സമ്മതിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറഞ്ഞു.
തിരുവനന്തപുരം എസ്ബിഐ ശാഖയിലെ ബാങ്ക് ലോക്കർ തുറന്നതും ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണെന്ന് സ്വപ്‌നയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്‌ഥിരീകരിച്ചതാണ്. ബാങ്ക് ലോക്കറിലെ നിക്ഷേപങ്ങളെ കുറിച്ചും പണം പിൻവലിച്ചതിനെ കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നതായി ഇവർ സമ്മതിച്ചിരുന്നെന്നും ഇഡി വ്യക്‌തമാക്കി.
നവംബർ 10ആം തീയതി സ്വപ്‌നയെ ചോദ്യം ചെയ്‌തപ്പോൾ ശിവശങ്കറുമായുള്ള വാട്‍സാപ്പ് ചാറ്റുകൾ അവർ കാണിച്ചിരുന്നു. ഡിപ്ളോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിനെ കുറിച്ചും ഇലക്‌ട്രോണിക്‌സ് കടത്തിനെ കുറിച്ചും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും അറിയാമായിരുന്നെന്ന് സ്വപ്‌ന ഇഡിക്ക് മൊഴി നൽകി. കൂടാതെ, ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ കരാർ നൽകിയതിന് പ്രതിഫലമായി ഖാലിദിനും തനിക്കും വൻ തുക കോഴ നൽകിയതും ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വപ്‌ന പറഞ്ഞു.
Also Read: മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്; ചെന്നിത്തല
കെ ഫോൺ ലൈഫ് പദ്ധതികളിലെ നിർണായക വിവരങ്ങൾ സ്വപ്‌നയോട് പങ്കുവെച്ചതിലൂടെ പല സ്വകാര്യ വ്യക്‌തികളിൽ നിന്നും കോഴ ലഭിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഇഡി സംശയിക്കുന്നു. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള ചില വ്യക്‌തികളുടെ പേരും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ ടോറസ് ഡൗൺ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.