കൊച്ചി: സുരേഷ് ഗോപിയുടെ 25-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘കടുവാക്കുന്നേൽ കുറുവച്ചന്’ ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് സുരേഷ് ഗോപി ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. നേരത്തെ കേസിൽ കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു. ഇതാണ് എറണാകുളം ജില്ലാ കോടതി സ്ഥിരപ്പെടുത്തിയത്. സമൂഹമാദ്ധ്യമങ്ങളിലടക്കം ചിത്രത്തിന്റെ പ്രമോഷനും പരസ്യപ്രചാരണവും വിലക്കിയിട്ടുണ്ട്. ഇരുഭാഗത്തിന്റെയും വാദം കേട്ട് തിരക്കഥയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരവ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ‘കടുവാക്കുന്നേൽ കുറുവച്ചൻ’നിർമ്മിക്കാനിരുന്നത്.
‘കടുവ’യുടെ തിരക്കഥയും കഥാപാത്രവും സുരേഷ് ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്നായിരുന്ന ഹർജിയിലെ ആരോപണം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് ജിനുവാണ് എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കുന്നത്.