തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം വിവാദമായതോടെ മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടെന്ന ഉത്തരവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്‌ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകുക എന്നാണ് നിർദ്ദേശങ്ങൾ.
പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ ഇറക്കിയ സർക്കുലറിൽ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്‌ചയെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ റിപ്പോർട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്‌ളാസെടുത്ത ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി.
എറണാകുളം റീജണൽ ഫയർ ഓഫിസർ, ജില്ലാ ഫയർ ഓഫിസർ, ക്‌ളാസെടുത്ത മൂന്ന് ഉദ്യോഗസ്‌ഥർ എന്നിവർക്ക് എതിരെയാവും നടപടിയുണ്ടാകുക. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്‌ഥാനതല ഉൽഘാടന പരിപാടിയിലാണ് സംഭവം നടന്നത്.
ബുധനാഴ്‌ച ആലുവയില്‍ ആയിരുന്നു ഉൽഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉൽഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തു വന്നിരുന്നു.
ഇതോടെയാണ് അന്വേഷണം നടത്താന്‍ ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്‌ഥരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍.
Most Read: രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്