ന്യൂഡെൽഹി: ചൈനയുമായി അതിർത്തി സംഘർഷം തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിൽ 16000 അടി ഉയരത്തിൽ തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന്റെ ശസ്‌ത്രക്രിയ വിജയകരമാക്കി ആർമി ഡോക്‌ടർമാർ. കിഴക്കൻ ലഡാക്കിലെ ചികിൽസാ കേന്ദ്രത്തിലായിരുന്നു ശസ്‌ത്രക്രിയ നടന്നത്.
മൂന്ന് ആർമി ഡോക്‌ടർമാരാണ് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയത്. സൈനികന് അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായിരുന്നെങ്കിലും ഹെലികോപ്‌ടറില്‍ ആശുപത്രിയിലെത്തിക്കാന്‍ മോശം കാലാവസ്‌ഥ തടസമായി. ഇത് കാരണം കൂടുതല്‍ വിദഗ്‌ധ ചികിൽസ ലഭിക്കുന്ന ആശുപത്രിയിലേക്ക് ജവാനെ മാറ്റാനായില്ല തുടര്‍ന്നാണ് ഫോര്‍വേഡ് സര്‍ജിക്കല്‍ സെന്ററില്‍ ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ചികിൽസാ കേന്ദ്രത്തിലെ കിടങ്ങിൽ വെച്ചാണ് അപ്പൻഡിക്‌സ് ശസ്‌ത്രക്രിയ നടത്തിയത്.
Also Read: ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്‌ച; രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ചര്‍ച്ചയാവുന്നു
ശസ്‌ത്രക്രിയ വിജയകരമാണെന്നും ജവാന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആർമി വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന മേഖലയിൽ ശസ്ത്രക്രിയ നടത്തി വിജയിച്ച അപൂർവം കേസുകളിൽ ഒന്നാണിത്. ഫീൽഡ് ആശുപത്രികൾ കാര്യക്ഷമമല്ലാത്തതിനാലാണ് പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ചികിൽസകൾ നടത്താൻ സാധിച്ചതെന്ന് ആർമി വൃത്തങ്ങൾ അറിയിച്ചു.