ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രസർക്കാർ ഉയർത്തി. 10 മുതൽ 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് പരിധി ഉയർത്താനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. പുതുക്കിയ നിരക്ക് 2021 മാർച്ച് 31 വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് വരെയോ പ്രാബല്യത്തിൽ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
കോവിഡ് പശ്‌ചാത്തലത്തിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസ് കഴിഞ്ഞ മേയ് 21ന് പുനരാരംഭിച്ചപ്പോൾ യാത്രാ ദൈർഘ്യം അനുസരിച്ച് ഏഴ് ബാൻഡുകളിലായാണ് കേന്ദ്രം ടിക്കറ്റ് നിരക്കുകൾ നിശ്‌ചയിച്ചിരുന്നത്. 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആദ്യ ബാൻഡിലെ കുറഞ്ഞ നിരക്ക് 2000ത്തിൽ നിന്ന് 2200 ആക്കിയും ഉയർന്ന നിരക്ക് 6000ത്തിൽ നിന്ന് 7800 ആക്കിയും ഉയർത്തി.
40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ്, 150-180 മിനിറ്റ്, 180-210 മിനിറ്റ് എന്നിങ്ങനെയുള്ള മറ്റ് ആറ് ബാൻഡുകളിൽ യഥാക്രമം 2800-9800, 3300-11700, 3900-13000, 5000-16900, 6100-20400, 7200-24200 എന്നിങ്ങനെയാണ് കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ വർധിപ്പിച്ചത്. വിമാന കമ്പനികൾക്ക് 80 ശതമാനം വിമാനങ്ങൾ സർവീസ് നടത്താനുള്ള അനുമതി മാർച്ച് അവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Read Also: ‘വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും’; അമിത് ഷാ