കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനദാസ് ഇനി കണ്ണീരോർമ. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡോ. വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വന്ദനയുടെ മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വിഎൻ വാസവൻ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.
മൃതദേഹത്തിൽ അന്ത്യഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ജൻമനാട്ടിലെത്തിയത്. പൊതുദർശനത്തോട് അനുബന്ധിച്ചു ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും രാത്രി എട്ടുമണിയോടെയാണ് ജൻമനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ഡോക്‌ടറെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിൽ തടിച്ചുകൂടിയത്.
ഇന്ന് രാവിലെയും വീട്ടുമുറ്റത്തു തയ്യാറാക്കിയ പന്തലിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. ഇന്നലെ വന്ദനയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളേജിലും പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധിയാളുകൾ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. അതേസമയം, ഡോക്‌ടർ മരിച്ച സംഭവത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ അറിയിച്ചു. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്‌ഥരുമായും നടത്തിയ ചർച്ചക്ക് പ്രഖ്യാപനം.
ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം കേട്ടെന്നും ആവശ്യങ്ങളിൽ വ്യക്‌തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു. ആശുപത്രി സംരക്ഷണ ഓർഡിനൻസ്, ആശുപത്രികൾ സംരക്ഷണ മേഖലകളാക്കൽ എന്നിവയിൽ കൃത്യമായ തീരുമാനം ഇല്ലാതെ നിലപാടിൽ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്‌ടർമാരുടെ സംഘടനകൾ. ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും ഐഎംഎയുടെ നേതൃത്വത്തിൽ ഇന്നും മാർച്ച് നടത്തും.
Most Read: ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി