കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഡോക്‌ടർ വന്ദന ഹരിദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്‌ടർമാരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പന്തംകൊളുത്തി പ്രകടനം.
ഡോക്‌ടർമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാളെയും സംസ്‌ഥാനത്ത് ഡോക്‌ടർമാര്‍ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ വ്യക്‌തമാക്കി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എറണാകുളം ജില്ലാഘടകം, കെജിഎംഒഎ, ഐഡിഎ, കെജിഐഎംഒഎ, കെജിഎംസിടിഎ, കെജിഎസ്‌ഡിഎ ഉള്‍പ്പെടെ 30തിലധികം മെഡിക്കല്‍ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പന്തം കൊളുത്തി പ്രകടനം നടത്തിയത്.
രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ പാടുപെടുന്ന ഡോക്‌ടർമാർ ജീവന്‍ ബലികഴിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് കെജിഎംഒഎ മുന്‍ സംസ്‌ഥാനപ്രസിഡന്റും കൊച്ചിന്‍ ഐഎംഎ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. സണ്ണി പി ഓരത്തേല്‍ പ്രതിഷേധ പ്രകടനം ഉൽഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.
പോലിസ് നോക്കി നില്‍ക്കേയാണ് ആശുപത്രിയില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഡോ.വന്ദന അതിദാരുണമായി കൊല്ലപ്പെടുന്നത്. ഡോക്‌ടർമാര്‍ക്കും ആശുപത്രികള്‍ക്കും എതിരെയുള്ള അക്രമം നിരന്തരമായി ഉണ്ടാകുന്നത് തടയാന്‍ അടിയന്തരമായി നിയമ നിര്‍മ്മാണം നടത്തണമെന്ന് ഐഎംഎ അടക്കമുള്ള മെഡിക്കല്‍ സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് തയ്യാറാക്കിയ രൂപ രേഖ ഇപ്പോഴും കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ചതിന്റെ ഫലമാണ് ഡോ.വന്ദനയുടെ കൊലപാതകമെന്നും ഡോ. സണ്ണി പി.ഓരത്തേല്‍ പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് ഇന്ന് സുരക്ഷയുള്ളത്. ഇനിയും മറ്റൊരു വന്ദന ഉണ്ടാകാന്‍ അനുവദിക്കില്ല. മനസാക്ഷി ഉണര്‍ന്ന് പൊതുസമൂഹം ആകെ രംഗത്തു വരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നും ഒപി ബഹിഷ്‌കരിച്ച് ഡോക്‌ടർമാര്‍ പണിമുടക്കും. അതേ സമയം ത്രീവപരിചരണ വിഭാഗത്തെയും ആശുപത്രിയിലെ കിടപ്പു രോഗികളെയും സമരം ബാധിക്കില്ലെന്നും ഡോ.സണ്ണി പി ഓരത്തേല്‍ പറഞ്ഞു.
ഡോ. എംഎന്‍ മേനോന്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. എവി ബാബു, ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. വിന്‍സെന്റ്, ഡോ. സിബി, ഡോ. ജുനൈദ് റഹ്‌മാൻ, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. എംഎം ഹനീഷ്, ഡോ. മരിയ വര്‍ഗീസ്, ഡോ. വിനോദ് പത്‌മനാഭന്‍, ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍, ഡോ. അനിത തിലകന്‍, ഡോ. ടിവി രവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Most Read: കർണാടക ആർക്കൊപ്പം? എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്