പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന ജലസ്രോതസാണ് കരമാൻ തോട്. ഇത് വറ്റിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഈ പുഴയിൽ പ്രവർത്തിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനവും അവതാളത്തിലായതോടെ പൊതുജല വിതരണ പദ്ധതിയെ മാത്രം ആശ്രയിച്ച് കഴിയുന്നവർ ദുരിതത്തിലായി.
ക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യാൻ തുടങ്ങി. തുടർന്ന് പഞ്ചായത്ത് അധികൃതർ കളക്‌ടർക്ക് നിവേദനം നൽകുകയും കളക്‌ടറുടെ അഭ്യർഥന പ്രകാരം വെള്ളം നൽകാൻ വൈദ്യുതി ബോർഡ് ഡാം അധികൃതർക്ക് നിർദ്ദേശം നൽകുകയും ആയിരുന്നു. ഡാമിൽ നിന്ന് ജലവിതരണം ആരംഭിച്ചതോടെ ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനവും സുഗമമാകും.
പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് വറ്റിയ പ്രദേശത്തെ കിണറുകളിലും വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. അതേസമയം, ബാണാസുര ഡാമിന്റെ 14 വർഷത്തെ ശരാശരിയേക്കാൾ കുറവ് വെള്ളമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വൃഷ്‌ടി പ്രദേശത്തെ കനത്ത ചൂട് കാരണം ജല ബാഷ്‌പീകരണവും അധികമായി.
Also Read: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിന് പരസ്യ സ്‌പോൺസർഷിപ്