താമശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ നിന്നും 1,260 പാക്കറ്റ് നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. അടിവാരം പൊട്ടിക്കൈയിൽ ആൾതാമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവ പോലീസ് പിടികൂടിയത്. സംഭവത്തിൽ എലിക്കാട് ഹോട്ടൽ നടത്തുന്ന പൊട്ടിക്കൈയിൽ ഷിനോജിനെ (30) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. വള്ളിയാട് ഭാഗത്ത് ഷിനോജിന്റെ പിതാവിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിൽ നിന്നാണ് ഹാൻസ് പിടിച്ചെടുത്തത്.
നിരോധിത പുകയില ഉൽപന്നങ്ങളുമായി മുൻപും ഇയാൾ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. താമരശ്ശേരി ഇൻസ്‌പെക്‌ടർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ രാധാകൃഷ്‌ണൻ, പ്രദീപൻ, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒമാരായ റഫീഖ്, ലിനീഷ്, പ്രശാന്ത് എന്നിവർ ചേർന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് നിന്ന് 1,600 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് താമരശ്ശേരിയിൽ വീണ്ടും ലഹരി വേട്ട നടന്നത്.
Read also: ട്രിപ്പിൾ ലോക്ക്ഡൗൺ; പെരിന്തൽമണ്ണയിൽ പരിശോധന കർശനമാക്കി