ടിവിയും അനുബന്ധ സംവിധാനങ്ങളും ഇല്ലാത്തത് കൊണ്ട് ഓൺലൈൻ പഠനം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച സാമൂഹിക പ്രചരണ പരിപാടി സംസ്‌ഥാനമാകെ ഏറ്റടുക്കുന്നു. പത്താം ക്ളാസിലെ ഓൺലൈൻ പഠനം ആസാധ്യമായതിൽ മനം നൊന്ത് ആത്‌മഹത്യ ചെയ്‌ത പെൺകുട്ടിയുടെ സഹോദരങ്ങളുടെ തുടർ വിദ്യഭ്യാസ ചെലവുകൾ ഏറ്റെടുത്ത് യൂത്ത് കോൺഗ്രസും മാതൃകയാകുന്നു.
മലപ്പുറം: പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിന് സംസ്‌ഥാനമാകെ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ. ക്യാമ്പയിന് പിന്തുണയുമായി ചലച്ചിത്രതാരം മഞ്‍ജുവാര്യരും.
പഠനത്തിന് അടിസ്‌ഥാന സൗകര്യമില്ലാത്ത കുട്ടികൾക്കായി ടിവി വാങ്ങി നൽകുന്ന ചലഞ്ചിനാണ് ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റി തുടക്കമിട്ടത്. ഒന്നിലധികം ടിവി ഉള്ളവർക്ക് അത് സംഭാവനയായി നൽകാമെന്നും ടിവി വാങ്ങി നൽകാൻ സന്നദ്ധരായവർക്ക് അതുമാകാമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന കമ്മിറ്റി. ഈ സാമൂഹിക ദൗത്യത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അതാത് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുമായോ സ്‌റ്റേറ്റ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് സംസ്‌ഥാന കമ്മിറ്റി അറിയിച്ചു. വിളിക്കേണ്ട നമ്പറുകൾ; 9895 8586 66, 859 0011 044, 859 0018 240, 70 1221 55 74 എന്നിവയാണ്.
ഡിവൈഎഫ്‌ഐ ഈ പ്രചാരണം ആരംഭിച്ച ഉടനെ അതിന് പിന്തുണ നൽകികൊണ്ട് പ്രശസ്‌ത ചലച്ചിത്രതാരം മഞ്ജു വാര്യരുമെത്തി. ഡിവൈഎഫ്‌ഐ സ്‌റ്റേറ്റ് ഓഫീസിലേക്ക് നേരിട്ട് വിളിച്ച് അഞ്ച് ടിവി നൽകാൻ സന്നദ്ധമാണെന്ന് മഞ്ജു അറിയിച്ചു.
അതേ സമയം, ടിവിയും അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം അസാധ്യമായതിലുള്ള വേദനയിൽ മനം നൊന്ത് ആത്‌മഹത്യ ചെയ്‌ത പത്താം ക്ളാസുകാരി പെൺകുട്ടിയുടെ സഹോദരങ്ങൾക്ക് ആവശ്യമായ തുടർ പഠന ചെലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ദേവികയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്‌ച വൈകുന്നേരത്തോടെ, വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ ഈ പത്താം ക്ളാസുകാരിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ, ആള്‍പ്പാർപ്പില്ലാത്ത വീടിന്‍റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലഭ്യമായ വിവരമനുസരിച്ച്, കോളനിയിലെ വീട്ടിൽ ഈ സൗകര്യങ്ങളില്ലാത്തതിനാൽ പഠനം മുടങ്ങുമെന്ന ആശങ്കയിലാണ് ദേവിക ആത്‌മഹുതി ചെയ്‌തത്. ഇരുമ്പിളിയം ജി എച്ച് എസ് എസിലെ ഈ പതിനാലുകാരി വിദ്യാർഥി പഠനത്തിൽ സമർഥയായിരുന്നു. സ്‌കൂളിലെ ഓൺലൈൻ പഠനത്തിന് വീട്ടിൽ സൗകര്യങ്ങളില്ലാത്ത 26 കുട്ടികളുടെ പട്ടികയിലെ ഒരാളായിരുന്നു ദേവിക.