ന്യൂ ഡെല്‍ഹി: രാജ്യം കാത്തിരുന്ന പ്രഖ്യാപനം വന്നതോടെ ഫുട്ബാള്‍ ലോകത്തെ ചില സവിശേഷ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്എല്‍. ഈസ്‌റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമെന്ന് പണ്ഡിതന്മാർ വിധിയെഴുതി കഴിഞ്ഞു. ഇന്ത്യയിലെ ഒന്നാം നിര ലീഗായിരുന്ന ഐ-ലീഗിലെ പരമ്പരാഗത വൈരികളായ മോഹന്‍ ബഗാനും ഈസ്‌റ്റ് ബംഗാളും തമ്മിലെ പോരാട്ടം ചരിത്ര പ്രസിദ്ധമാണ്.
നൂറ്റാണ്ടിന്റെ പഴക്കമുള്ള രണ്ട് ക്ലബ്ബുകളുടെ പോരാട്ടം എന്നതിലുപരി ലോകത്തിനു മുന്‍പില്‍ ഇന്ത്യയുടെ ‘എല്‍ ക്ലാസ്സിക്കോ’ ആയിരുന്നു ഈ മത്സരം. ഒരേ നഗരത്തില്‍ നിന്നുള്ള ക്ലബ്ബുകളായിരുന്നിട്ട് കൂടി ഇത്രയേറെ ആവേശം ജനിപ്പിച്ച പോരാട്ടം രാജ്യത്ത് മറ്റൊന്നില്ല.
കേരളവും ബംഗാളും തമ്മിലെ പോരാട്ടങ്ങള്‍ക്കും നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട്. സന്തോഷ് ട്രോഫി ജനകീയമായ കാലത്ത് കേരളവും ബംഗാളും തമ്മിലെ മത്സരങ്ങള്‍ എന്നും ആവേശം ജനിപ്പിക്കുന്നവ ആയിരുന്നു.
പ്രൊഫഷണല്‍ ഫുട്ബാളില്‍ ഇടക്കാലത്തു ക്ഷീണിച്ച കേരളത്തിന് ഡിപ്പാര്‍ട്‌മെന്റ് ക്ലബ്ബുകളും രണ്ടാം ഡിവിഷന്‍ ടീമുകളും മാത്രമായിരുന്നു ആശ്രയം. അവിടേക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ബ്രാന്‍ഡിന്റെ ജനനം. എടികെ-കെബിഎഫ്‌സി പോരാട്ടത്തിനു പുറമേ ഇക്കുറി ഏവരും കാത്തിരിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സ് ഈസ്‌റ്റ് ബംഗാളുമായി ഏറ്റുമുട്ടുന്നത് കാണാനാണ്.
കാണികളും ആരവങ്ങളും ഇല്ലാതെ ആണെങ്കിലും ആ പോരാട്ടം കാണാന്‍ രണ്ട് ജനതകള്‍ കാത്തിരിക്കുന്നു. ഫുട്ബോളിനെ അത്രമേൽ ഹൃദയത്തിലേറ്റിയ രണ്ട് സംസ്‌കാരങ്ങൾ പ്രതീക്ഷയോടെ ഒരുങ്ങിയിരിക്കുന്നു.
Related News: ഐഎസ്എല്ലിലേക്ക് വരവറിയിച്ച് ഈസ്റ്റ് ബംഗാള്‍; പരിശീലകനായി ഇതിഹാസം റോബി ഫൗളര്‍