പാരിസ്: മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതും ഭയപ്പെടുന്നതുമായ കാര്യങ്ങൾ ധൈര്യപൂർവം ചെയ്‌താണ് ഏവരും റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കാറ്. അത്തരത്തിൽ ഭക്ഷണം കഴിച്ച് ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ വ്യക്‌തിയാണ് ഫ്രഞ്ചുകാരനായ മിഷേല്‍ ലോറ്റിറ്റോ.
ഭക്ഷണത്തിന്റെ പ്രത്യേകതയാണ് മിഷേലിന്റെ ഈ അംഗീകാരത്തിന് കാരണമായത്. സാധാരണ വ്യക്‌തികൾ കഴിക്കുന്നതുപോലുള്ള ആഹാരങ്ങളല്ല മിഷേല്‍ ലോറ്റിറ്റോ കഴിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത, കേട്ടാൽ അൽഭുതം തോന്നുന്ന സാധനങ്ങളാണ് ഇദ്ദേഹത്തിന്റെ ഇഷ്‌ട ഭക്ഷണങ്ങൾ.
സൈക്കിൾ, ടിവി സെറ്റ്, സൂപ്പർ മാർക്കറ്റുകളിൽ ഉണ്ടാകുന്ന തരത്തിലുള്ള ട്രോളികൾ തുടങ്ങിയവയാണ് മിഷേലിന്റെ ആഹാര സാധനങ്ങൾ. ഒന്‍പതാം വയസ് മുതലാണ് അദ്ദേഹം ലോഹങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചത്. പ്രതിദിനം 900 ഗ്രാം ലോഹം കഴിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ പറയുന്നു.
എക്‌സറേയിലൂടെയാണ് അദ്ദേഹത്തിന്റെ ഈ ഭക്ഷണ ശീലം കണ്ടെത്താന്‍ സാധിച്ചത്. ‘പിക്ക’ എന്ന മാനസിക വിഭ്രാന്തിയാണ് അദ്ദേഹത്തെ ഈ വിചിത്ര ഭക്ഷണരീതിയില്‍ കൊണ്ടെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ ഭക്ഷിക്കാനുള്ള ഒരു പ്രത്യേക ആസക്‌തിയാണിത്.
ഒരിക്കല്‍ വെള്ളം കുടിക്കുമ്പോൾ ഗ്ളാസ് പൊട്ടി വായില്‍ വീണു. എന്നാല്‍ അത് തുപ്പിക്കളയാതെ ചവച്ചിറക്കുകയാണ് മിഷേല്‍ ചെയ്‌തത്. അന്നാണ് ആദ്യമായി തന്നിലുള്ള ഈ കഴിവ് മിഷേല്‍ കണ്ടെത്തുന്നത്. പിന്നീട് ഇത് വരുമാന മാർഗമാക്കാൻ അദ്ദേഹം തീരുമാനിച്ചു.
വിവിധ ചടങ്ങുകളില്‍ വിചിത്രമായ തന്റെ ഈ കഴിവ് അദ്ദേഹം ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. 1966 മുതല്‍ 18 സൈക്കിളുകള്‍, 15 സൂപ്പര്‍മാര്‍ക്കറ്റ് ട്രോളികള്‍, ഏഴ് ടിവി സെറ്റുകള്‍, രണ്ട് കിടക്കകള്‍, ഒരു കമ്പ്യൂട്ടർ ഉൾപ്പടെയുള്ളവ അദ്ദേഹം ഭക്ഷിച്ചിട്ടുണ്ട്.
1997 ഒക്‌ടോബർ വരെ അദ്ദേഹം ഏകദേശം ഒന്‍പത് ടണ്‍ ലോഹം കഴിച്ചു. പഴവും മുട്ടയും തുടങ്ങി സാധാരണ ആളുകൾ കഴിക്കുന്നത് എല്ലാം തന്നെ അസുഖത്തിന് അടിമപ്പെടുത്തിയെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. 2007 ജൂണ്‍ 25നാണ് മിഷേല്‍ മരിക്കുന്നത്. എന്നാല്‍ മരണശേഷവും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മായാതെ നില്‍ക്കുകയാണ്.
Also Read: ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും