തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന് ആർബിഐ അനുവാദമുണ്ടെന്ന് പല തവണ ആവർത്തിച്ച കാര്യമാണ്. വേണമെങ്കിൽ രേഖ കൊടുക്കാം. ആർബിഐയുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുള്ളതാണ്. പിന്നെ എന്തിനാണ് ‘കിഫ്‌ബി ഓൾസോ അണ്ടർ ദി റഡാർ’ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് ഇഡി മാദ്ധ്യമങ്ങളോട് നിർദ്ദേശിച്ചത്. അങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്ന് മാദ്ധ്യമങ്ങളോ ഇഡിയോ ഇതുവരെ നിഷേധിച്ചിട്ടില്ല. ഇഡിയുടേത് രാഷ്‌ട്രീയ കളിയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
അപേക്ഷ നൽകിയപ്പോൾ തന്നെ ആർബിഐ എൻഒസി തന്നു. എന്നാൽ ബോണ്ടിറക്കൽ അടുത്ത വർഷം മതി എന്ന് തോന്നിയപ്പോൾ വീണ്ടും അപേക്ഷിക്കുകയും ആർബിഐ അത് നീട്ടിത്തരികയും ചെയ്‌തു. എൻഒസിയോടൊപ്പം തന്നെ വായ്‌പയുടെ നമ്പർ തരണം എന്ന് പറഞ്ഞപ്പോൾ ആർബിഐ അതും തന്നു. എടുത്ത വായ്‌പ ചെലവഴിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ആർബിഐക്ക് അയക്കുന്നുമുണ്ട്. ഏഴോ എട്ടോ തവണ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും നിങ്ങൾക്കിതിന് അവകാശമില്ലെന്ന് ആർബിഐ പറഞ്ഞിട്ടില്ല.
സംസ്‌ഥാന സർക്കാരിനോട് വിശദീകരണം ചോദിക്കാതെ തോന്ന്യവാസം എഴുതിപ്പിടിപ്പിക്കുന്നു. സർക്കാരിന്റെ അഭിപ്രായം വ്യത്യസ്‌തമാണെങ്കിൽ അത് കഴിയുന്നത്ര റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നാണ് സിഎജി മാർഗ നിർദ്ദേശങ്ങളിൽ പറയുന്നത്. പെട്ടെന്നാണ് സിഎജിക്ക് ഇതിൽ സംശയം വന്നിരിക്കുന്നത്. 9 വട്ടം കിഫ്ബിയിൽ പരിശോധന നടത്തിയിട്ടുള്ള എജിക്ക് പെട്ടെന്നാണ് വീണ്ടുവിചാരം ഉണ്ടായത്.
എജി മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഒരിക്കൽ പോലും ഉന്നയിക്കാത്ത പ്രശ്‌നങ്ങളാണ് റിപ്പോർട്ടായി ചമക്കുന്നത്. ഇതൊന്നും ആ ഭരണഘടനാ പദവിക്ക് യോജിച്ചതല്ല. ഇഡി, സി ആൻഡ് എജി ഇവരെല്ലാം സംസ്‌ഥാനത്തിന്റെ വികസനത്തിനെതിരെ വലിയ ഗൂഢാലോചന നടത്തുകയാണ്- തോമസ് ഐസക്ക് ആരോപിച്ചു.
Also Read: പരാതിക്കാർക്ക് നേരെ എഎസ്‌ഐയുടെ അധിക്ഷേപം; ഗുരുതര വീഴ്‌ചയെന്ന് അന്വേഷണ റിപ്പോർട്ട്