തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം നൽകുകയാണെന്നും തോമസ് ഐസക്ക് പറയുന്നു. കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും മന്ത്രി പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്‌ബിക്കെതിരെ ഇഡി കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുവട്ടം കിഫ്‌ബി ഉദ്യോഗസ്‌ഥരെ ഇഡി വിളിച്ചുവരുത്തി. ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകര്‍ക്കാനാണ് ഇഡിയുടെ ശ്രമം. ചോദ്യം ചെയ്യലിൽ അവർക്ക് വേണ്ട ഉത്തരമാണ് ഇഡി തേടുന്നത്. കേരള സർക്കാരിന്റെ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം നടക്കില്ല. സംസ്‌ഥാനവുമായി ഏറ്റുമുട്ടലിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെങ്കിൽ പേടിച്ച് പിൻമാറാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയൊരു ശ്രമമാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇഡിയുടെ ആരോപണം. വിദേശ വായ്‌പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാൽ, വിദേശ വായ്‌പ എടുക്കാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമേയുള്ളൂ എന്ന സിഎജിയുടെ കണ്ടെത്തൽ വിഢിത്തമാണെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാരല്ല വായ്‌പ എടുത്തിരിക്കുന്നത്. കിഫ്‌ബി നിയമപ്രകാരം ബോര്‍ഡി കോര്‍പറേറ്റ് എന്നാണ് കിഫ്‌ബിയെ നിര്‍വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌ഥാനങ്ങൾ എടുക്കുന്ന വായ്‌പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴില്‍ കിഫ്‌ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല. ആരുടേയും കള്ളപ്പണം വെളുപ്പിക്കാൻ കിഫ്‌ബിയെ ഉപയോഗിക്കാൻ കഴിയില്ല. കിഫ്‌ബി ധനസമാഹരണം നടത്തുന്നത് എങ്ങനെയാണെന്ന പ്രാഥമിക ധാരണ പോലും ഇല്ലാതെ ഇഡി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി