കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നിൽ ആസൂത്രണം ഉണ്ടെന്ന് വ്യക്‌തമായ സാഹചര്യത്തിൽ ഷൊർണൂരിലെ തെളിവെടുപ്പ് ഏറെ നിർണായകമാണ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. പെട്രോൾ വാങ്ങിയതിന് പുറമെ ഷൊർണൂരിൽ പലരുമായും കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളിൽ പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസ് എൻഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
അതിനിടെ, ഷഹീൻ ബാഗിലുള്ള ഷാരൂഖിന്റെ വീട്ടിൽ കേരള പോലീസ് വീണ്ടും പരിശോധന നടത്തി. പ്രതിക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഷൊർണൂരിൽ പ്രാദേശിക സഹായം കിട്ടിയതിന് പിന്നിൽ ഈ സംഘടനയ്‌ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷണം. ഷഹീൻ ബാഗ് കേന്ദ്രീകരിച്ചു നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളി ആയിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്.
Most Read: ‘വിവ കേരളം’; രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി