തിരുവനന്തപുരം: വിളർച്ച മുക്‌ത കേരളത്തിനായി സംസ്‌ഥാന അയോഗ്യവകുപ്പ് ആരംഭിച്ച ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ ക്യാമ്പയിൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായും മന്ത്രി അറിയിച്ചു. ക്യാമ്പയിനിലൂടെ 5,845 പേർക്കാണ് ഗുരുതര അനീമിയ കണ്ടെത്താനായത്.
50,121 പേർക്ക് സാരമായ അനീമിയയും 51,816 പേർക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്. നേരിയ അനീമിയ ബാധിച്ചവർക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നൽകി. സാരമായ അനീമിയ ബാധിച്ചവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ചികിൽസ നൽകുന്നുണ്ട്. ഗുരുതര അനീമിയ ബാധിച്ചവർക്ക് താലൂക്ക്, ജില്ലാതല ആശുപത്രികൾ വഴി ബ്ളഡ് ട്രാൻസ്‌ഫ്യൂഷൻ ഉൾപ്പടെയുള്ള ചികിൽസയും നൽകിവരുന്നതായി മന്ത്രി അറിയിച്ചു.
15 മുതൽ 59 വയസുവരെയുള്ള പെൺകുട്ടികളിലും സ്‌ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിൽസ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ ക്യാമ്പയിനിന്റെ ലക്ഷ്യം. ഗ്രാമീണ, നഗര, ട്രൈബൽ, തീരദേശ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്. ഹീമോഗ്ളോബിനോ മീറ്റർ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പുകളിലൂടെയും ആരോഗ്യ സ്‌ഥാപനങ്ങൾ വഴിയുള്ള പരിശോധനകൾ വഴിയുമാണ് ‘വിവ കേരളം’ ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നത്.
വിവിധ സ്‌ഥാപനങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി പ്രത്യേക ക്യാമ്പയിനും നടത്തി വരുന്നുണ്ട്. അനീമിയ രോഗത്തിന് പ്രധാന കാരണമായ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. സബ് സെന്ററുകൾ, അങ്കണവാടി പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവ വഴി ശക്‌തമായ അവബോധവും നൽകി വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള ബന്ധത്തിൽ മാറ്റം വരില്ല; രാഹുൽ ഗാന്ധി