കൽപ്പറ്റ: എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പദവിയോ വീടോ ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതാ നടപടിക്ക് ശേഷം ആദ്യമായി വയനാട്ടിൽ എത്തിയ രാഹുൽ, സത്യമേവ ജയതേ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഞാൻ കേരളത്തിൽ നിന്നുള്ള ആളല്ല. എന്നാൽ, നിങ്ങൾ നൽകിയ സ്‌നേഹം എന്നെ നിങ്ങളുടെ കുടുംബാംഗമാക്കി മാറ്റി. എംപി സ്‌ഥാനം കേവലം ഒരു സ്‌ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്‌ഥാനം ഇല്ലാതാക്കാം. വീട് ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെ കുറിച്ചുള്ള രണ്ടു കാഴ്‌ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തന്നെ ഭയപ്പെടുത്താനാകില്ലായെന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പോലീസിനെ അയച്ചാലോ ഭവനരഹിതനാക്കിയാലോ താൻ അസ്വസ്‌ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടുമായുള്ള തന്റെ ബന്ധത്തിൽ ഒരിക്കലും മാറ്റം വരില്ല. എന്ത് തെറ്റാണ് ചെയ്‌തതെന്നും രാഹുൽ ചോദിച്ചു. ഞാൻ പാർലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടർച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ആ ചോദ്യമാണ് പിന്നീടുണ്ടായ പ്രശ്‌നങ്ങൾക്കെല്ലാം കാരണമായതെന്നും രാഹുൽ വ്യക്‌തമാക്കി.
ഔദ്യോഗിക വസതിയിലേക്ക് പോലീസിനെ അയച്ചാൽ താൻ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും, താൻ ചോദ്യങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കാൻ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുൽ പറഞ്ഞു. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണ്. തന്നെ ജയിലിൽ അടച്ചാലും ഇല്ലെങ്കിലും വയനാടിനോളുള്ള സ്‌നേഹവും ബന്ധവും എന്നും നിലനിൽക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. വയനാട്ടിലെ ജനങ്ങൾക്ക് ഈസ്‌റ്റർ, വിഷു ആശംസകളും രാഹുൽ നേർന്നു. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തിയിരുന്നു.
Most Read: ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്‌നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി