കാസർഗോഡ് : ജില്ലാ കളക്‌ടർ സജിത്ത് ബാബുവിനെതിരായ പരാതിയിൽ സംസ്‌ഥാന സർക്കാരിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രെസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ നടപടി എടുക്കാത്തതിനെ തുടർന്നാണ് കാസർഗോഡ് ജില്ലാ കളക്‌ടർക്കെതിരെ പരാതി നൽകിയത്. സംഭവത്തിൽ സർക്കാരിന്റെ റിപ്പോർട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിസംബർ 14ആം തീയതി ജില്ലയിലെ ആലക്കോട് ചെർക്കളപ്പാറ ജിഎൽപി സ്‌കൂളിൽ വ്യാപക കള്ളവോട്ട് നടന്നതായി പ്രിസൈഡിങ് ഓഫീസറായ കെഎം ശ്രീകുമാർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കള്ളവോട്ട് വ്യാപകമായതോടെ വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം ബൂത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്‌തമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തുടർന്ന് കളക്‌ടർ സജിത്ത് ബാബുവിന് ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ വ്യക്‌തമാക്കുന്നത്. സിപിഎമ്മിന്റെ കയ്യാളായാണ് കളക്‌ടർ സജിത്ത് ബാബു പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ച് ജില്ലയിലെ യുഡിഎഫ് നേതൃത്വമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും കളക്‌ടറെ നീക്കണമെന്നും പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി