തിരുവനന്തപുരം: കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതലയിൽ നിന്നാണ് ശ്രീറാമിനെ തിരിച്ചു വിളിച്ചത്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്നതിനെ തുടർന്നാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചതിന് പിന്നാലെ സിറാജ് ദിനപത്രം മാനേജ്‌മെന്റ് കമ്മീഷനെ സമീപിച്ചിരുന്നു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം.
ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ യൂസുഫിനെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചു വിളിച്ചിട്ടുണ്ട്. പകരം കേരള ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജാഫര്‍ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവൈഗ നഗര്‍, എഗ്‌മോർ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നല്‍കിയിരുന്നത്.
2019 ആഗസ്ററ് മൂന്നിനാണ് ഐഎഎസ് ഉദ്യോഗസ്‌ഥനും ഡോക്‌ടറുമായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടുന്നത്.
Read also: തൃശൂർ പൂരത്തിന് അനുമതിയായി; ജന പങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകില്ല