കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ഉൾപ്പടെ സിപിഎം പ്രവർത്തകർ കാലുവാരിയെന്ന കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പരാതി സിപിഎം അന്വേഷിക്കും. ജോസിന്റെ പരാതി ഗൗരവമായി തന്നെ എടുത്തിരിക്കുകയാണ് പാർട്ടി നേതൃത്വം.
ജോസ് കെ മാണി ഉൾപ്പടെ കേരളാ കോൺഗ്രസിന്റെ സ്‌ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയത് സിപിഎം പ്രാദേശിക പ്രവർത്തകരുടെ നിസഹകരണം കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന് എൽഡിഎഫിനോട് ജോസ് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് സിപിഎമ്മിന്റെ നടപടി.
എറണാകുളത്തേയും കോട്ടയത്തെയും കേരളാ കോൺഗ്രസ് തോൽവിയാണ് സിപിഎം അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പാലായിലെ മുനിസിപ്പാലിറ്റിയിൽ നടന്ന തമ്മിലടി ഉൾപ്പടെ പാർട്ടി പരിശോധിക്കും. കേരളാ കോൺഗ്രസ് വോട്ടുകൾ കൊണ്ടാണ് മധ്യകേരളത്തിൽ പലയിടത്തും സിപിഎം സ്‌ഥാനാർഥികൾ വിജയം കണ്ടത്. എന്നാൽ തിരിച്ച് വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ല. പിറവത്ത് കേരളാ കോൺഗ്രസ് സ്‌ഥാനാർഥികൾ തോൽക്കുമെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പ്രചാരണം നടത്തി.
പെരുമ്പാവൂരിൽ ഒരു മുതിർന്ന സിപിഎം നേതാവ് തന്നെയാണ് കേരളാ കോൺഗ്രസ് സ്‌ഥാനാർഥിയെ തോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത്. പാലായിൽ സിപിഎം സംസ്‌ഥാന നേതൃത്വം നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും ഫലമുണ്ടായില്ല തുടങ്ങി നീണ്ട പരാതികളാണ് ജോസ് കെ മാണി ഉന്നയിച്ചത്.
നടപടിയുടെ ഭാഗമായി നേരത്തെ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് വിട്ട് നൽകുന്നതിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ എംഎൽഎ കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ മറ്റ് ജില്ലകളിലും നടപടിയുണ്ടാകുമോ എന്നതാണ് കേരളാ കോൺഗ്രസ് ഉറ്റുനോക്കുന്നത്. ചൊവ്വാഴ്‌ച ചേരുന്ന കേരളാ കോൺഗ്രസ് സ്‌റ്റിയറിങ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യും.
Also Read: ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം