ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. മരം കടത്തിയ ഡ്രൈവറെയും പിടികൂടിയിട്ടില്ല.
രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി വനംവകുപ്പ് കരാറുകാരനെ സംരക്ഷിക്കുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ കരാറുകാരൻ ആശുപത്രിയിലാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഡ്രൈവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും വനം വകുപ്പ് പറയുന്നു.
റോഡ് വികസനത്തിന്റെ പേരിൽ അൻപതോളം വൻമരങ്ങളാണ് ഇവിടെ മുറിച്ച് മാറ്റിയത്. കാർഡമം ഹിൽ റിസർവിൽ വരുന്ന ഉടുമ്പൻചോല താലൂക്കിലാണ് മരംമുറി നടന്നത്. അനുമതി വാങ്ങാതെ മരം മുറിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്കും, കരാറുകാരനും എതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
Read Also: പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു