ലക്‌നൗ: കോവിഡ് മഹാമാരി കാലത്ത് തിരഞ്ഞെടുപ്പിന് അനുമതി നൽകുന്നതിലൂടെ സംഭവിക്കാനിടയുള്ള വിനാശകരമായ പ്രത്യാഘാതത്തിന്റെ ആഴമളക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉന്നത കോടതികളും സർക്കാരുകളും പരാജയപ്പെട്ടുവെന്ന് അലഹബാദ് ഹൈക്കോടതി. ചില സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പും നടത്താൻ അനുമതി നൽകിയതിന് എതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
കോവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അവർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയും കമ്മീഷന് എതിരെ രംഗത്തെത്തിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയതോടെയാണ് ഉത്തർപ്രദേശിലെ ഗ്രാമീണ മേഖലകളിൽ രോഗവ്യാപനം ഉണ്ടായതെന്ന് ജസ്‌റ്റിസ് സിദ്ധാർഥ് വർമ്മ ചൂണ്ടിക്കാട്ടി. നഗര പ്രദേശങ്ങളിൽ തന്നെ രോഗം നിയന്ത്രിക്കാൻ സർക്കാർ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ ഗ്രാമങ്ങളിൽ പരിശോധന നടത്തി രോഗികളെ ചികിൽസിക്കാൻ പ്രയാസമാണ്. നിലവിൽ അതിനുള്ള തയ്യാറെടുപ്പുകളോ സൗകര്യങ്ങളോ ഇല്ലെന്നും കോടതി വ്യക്‌തമാക്കി. ഗ്രാമങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. ജയിലിൽ അടച്ച ഇവരിൽ പലർക്കും കോവിഡ് ബാധിച്ചിരിക്കാമെന്നും കോടതി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള നാലാമത്തെ സംസ്‌ഥാനമാണ് ഉത്തർപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,445 പുതിയ കേസുകളാണ് യുപിയിൽ റിപ്പോർട് ചെയ്‌തത്. 301 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്‌തിരുന്നു.
Read also: ‘ഞാൻ പൂർണ ആരോഗ്യവാൻ’; തന്റെ ‘മരണ വാര്‍ത്ത’യില്‍ പ്രതികരിച്ച് മുകേഷ് ഖന്ന