ആലപ്പുഴ: അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. പാപ്പാൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. രണ്ട് പാപ്പാൻമാരെ സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. ആനയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതിനായി നാളെ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും.
അന്വേഷണ സംഘത്തിന്റെ റിപ്പോർട് ലഭിച്ചതിന് ശേഷമാകും മറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കുക. അസുഖമായിരുന്നിട്ടും ആനക്ക് മതിയായ ചികിൽസ ലഭിച്ചില്ലെന്ന് ആരോപിച്ച് ജനക്കൂട്ടം ബോർഡ് പ്രസിഡണ്ട് എൻ വാസുവിനെ ആനപ്രേമികൾ തടഞ്ഞിരുന്നു. ആനയുടെ മൃതദേഹം ക്ഷേത്ര പരിസരത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ വൻ പ്രതിഷേധത്തിലാണ്. കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ഉണ്ടാകും വരെ ആനയുടെ ജഡം മാറ്റാന്‍ അനുവദിക്കില്ല എന്നായിരുന്നു പ്രതിഷേധകരുടെ നിലപാട്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തുന്ന ഭക്‌തരുടെയും ആനപ്രേമികളുടെയും വാൽസല്യഭാജനം ആയിരുന്നു കൊമ്പൻ വിജയകൃഷ്‌ണൻ. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് വിജയകൃഷ്‌ണൻ ചരിഞ്ഞത്. 50 വയസായിരുന്നു പ്രായം. ആനയുടെ മരണ വാർത്തയറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ച് കൂടിയത്. പലരും ഏറെ വികാരഭരിതരായാണ് കാണപ്പെട്ടത്. ചിലർ വിങ്ങിപ്പൊട്ടി.
ആനക്ക് മതിയായ ചികിൽസ കിട്ടിയില്ലെന്ന ആരോപണം വിശദമായി അന്വേഷിക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികളും ആവശ്യപ്പെട്ടു. മരണകാരണം കണ്ടെത്താൻ ജഡം പോസ്‌റ്റുമോർട്ടം ചെയ്യും. 22 വയസുള്ളപ്പോൾ കോന്നിയിൽ നിന്ന് എത്തിച്ചാണ് വിജയകൃഷ്‌ണനെ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
Also Read: വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട