കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനയുടെ പരിപാലനവും കൂടി കണക്കിലെടുത്താണ് ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലെ വേണമെന്ന് നിർദ്ദേശിച്ചതെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
രാജഭരണമല്ല, ഭരണഘടനയെ അടിസ്‌ഥാനമാക്കിയുള്ള നിയമവാഴ്‌ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ നിയമം പാലിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ. ഉൽസവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് വിവിധ ദേവസ്വങ്ങൾ ഹൈക്കോടതിയിലെത്തിയത്. എഴുന്നള്ളത്തിൽ ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണമെന്ന നിബന്ധന പാലിച്ചാൽ 15 ആനകളെ എഴുന്നള്ളിക്കുന്ന പതിവ് തുടരാനാവില്ലെന്ന് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രാധികാരികൾ കോടതിയെ അറിയിച്ചു.
എന്നാൽ, അനിവാര്യമായ മതാചാരങ്ങൾ ആണെങ്കിൽ ഇടപെടില്ലെന്ന് കോടതി വ്യക്‌തമാക്കി. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, ആനകളെ എഴുന്നള്ളിക്കുന്നത് അനിവാര്യമായ മതാചാരമല്ല. ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. മുൻപുണ്ടായിരുന്നത്ര ആളുകളല്ല ഇപ്പോൾ ഉൽസവങ്ങൾക്ക് വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ആനകൾ തമ്മിൽ നിശ്‌ചിത അകലം പാലിക്കണമെന്നാണ് സുപ്രീം കോടതി വിധി. മൂന്ന് മീറ്ററാണ് ആ നിശ്‌ചിത പരിധി. അത് കുറയ്‌ക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിഗണിക്കാം. അതിനാവശ്യമായ വസ്‌തുതകൾ ഉണ്ടെങ്കിൽ കൊണ്ടുവരാനും അല്ലാത്തപക്ഷം മാർഗനിർദ്ദേശങ്ങളിൽ ഇളവ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ഇത് ഹൈക്കോടതിയുടേതല്ല, നേരെമറിച്ച് സുപ്രീം കോടതിയുടെ ഉത്തരവാണ്. ആ ഉത്തരവ് നടപ്പാക്കാനുള്ള മാർഗനിർദ്ദേശങ്ങളാണ് നൽകുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. ജില്ലാ കളക്‌ടർമാർക്ക് നിരീക്ഷണ ചുമതല നൽകുമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
Most Read| പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും; 30നും ഒന്നിനും മണ്ഡല പര്യടനം