പാരിസ്: ഫ്രാൻസിന്റെ പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് നേടി. ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന് ലഭിക്കുന്നത്.
ഇന്ത്യൻ സമയം രാവിലെ 11.30ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30നാണ് അവസാനിച്ചത്. ഏപ്രിൽ 10ന് നടന്ന ഒന്നാം റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. 12 സ്‌ഥാനാർഥികൾ മൽസരിച്ച ആദ്യ റൗണ്ടിൽ മാക്രോൺ 27.8 ശതമാനം വോട്ടുകൾ നേടിയപ്പോൾ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്.
മെയ് 13ന് പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ വീണ്ടും അധികാരമേൽക്കും. 20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡണ്ട് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോൺ. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടാണ് ലാ റിപ്പബ്ളിക് ഓൺ മാർഷ് പാർട്ടി സ്‌ഥാനാർഥിയായ ഇമ്മാനുവൽ മാക്രോൺ.
Read Also: അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി