കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. അമ്മയുടെ ആത്‍മഹത്യ സർക്കാർ സ്‌പോൺസേർഡ് സംഭവമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി അമ്മ ആത്‍മഹത്യ ചെയ്‌ത വാർത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടി വന്നത്. ഇരുവരുടെയും മരണം സർക്കാർ സ്‌പോൺസേർഡാണ്. അതിന്റെ പാപക്കറ എത്ര കഴുകിയാലും പിണറായി സർക്കാരിനെ വിട്ടുപോകില്ല.
കാസർഗോഡേക്ക് സിൽവർ ലൈൻ ഉണ്ടാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി എൻഡോസൾഫാൻ ഇരകളുടെ വേദന കാണാതെ പോയത് ക്രൂരമാണെന്നും സുധാകരൻ പറഞ്ഞു. 6287 എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചുലക്ഷം രൂപ വെച്ച് നൽകാൻ സുപ്രീം കോടതി രണ്ടുവട്ടം നിർദ്ദേശിച്ചിട്ടും സംസ്‌ഥാന സർക്കാർ ഉചിതമായ നടപടി എടുത്തില്ല. കോടതി ഇടപെടലിനെ തുടർന്ന് ഗത്യന്തരമില്ലാതെ 200 കോടി സർക്കാർ അനുവദിച്ചിരുന്നു.
എന്നാൽ, ചുവപ്പ് നാടയിൽ കുരുങ്ങി നഷ്‌ടപരിഹാര വിതരണം മന്ദഗതിയിലായി. എൻഡോസൾഫാൻ ഇരകളുടെ ജീവിതം വെച്ച് സർക്കാർ രാഷ്‌ട്രീയം കളിക്കരുത്. ലിസ്‌റ്റിൽ ഉള്ള മുഴുവൻ പേർക്കും അർഹതപ്പെട്ട സഹായം അടിയന്തിരമായി നൽകാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ കാണേണ്ടിവരുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ