കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിൽ. കുന്നിക്കോട് – തലവൂര്‍ മഞ്ഞക്കാലയിലെ ലക്ഷ്‌മി നിവാസില്‍ ലാല്‍ കുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലാല്‍കുമാറിനോടൊപ്പം കാറിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി നിലവിൽ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തു. ലാല്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്‌തതായി പോലീസ് അറിയിച്ചു.
കൊല്ലം പുനലൂര്‍ റോഡില്‍ കുന്നിക്കോടിന് സമീപം ചേത്തടിയിൽ വ്യാഴാഴ്‌ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. മദ്യലഹരിയില്‍ ലാല്‍ കുമാര്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ എതിര്‍ദിശയില്‍ വന്ന വിദ്യാർഥികളുടെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായിരുന്ന കേരളപുരം മണ്ഡലം ജങ്ഷനില്‍ വസന്ത നിലയം വീട്ടില്‍ വിജയന്റെ മകന്‍ ബിഎന്‍ ഗോവിന്ദ് (20), കണ്ണൂര്‍ പയ്യന്നൂരിലെ പടോളിവയല്‍ മുറിയില്‍ ചൈതന്യത്തിൽ അജയന്റെ മകള്‍ ചൈതന്യ (20) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. തെൻമല ഭാഗത്തേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവർ. അഞ്ചു ബൈക്കുകളിൽ ആയാണ് സംഘം എത്തിയത്.
Most Read: ബിഗ് ലിറ്റില്‍ മര്‍ഡര്‍ നെറ്റ്ഫ്ളിക്‌സ് ഡോക്യുമെന്ററി; പ്രദർശനം നിർത്താൻ ഹൈക്കോടതി ഉത്തരവ്