മോസ്‌കോ: ലോകത്തെയാകെ ആശങ്കയിലാക്കി യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്താൻ യൂറോപ്യന്‍ യൂണിയന്‍. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം.
റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്‌തികള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക് ഉൾപ്പടെ കടക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നേരിടുന്ന റഷ്യക്കും പുടിനും യൂറോപ്യന്‍ യൂണിയന്റെ ഈ നീക്കവും കനത്ത ആഘാതമാകും. ഇത് കൂടാതെ റഷ്യന്‍ ബാങ്കുകള്‍ക്കും വ്യക്‌തികള്‍ക്കും സ്‌ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള പാക്കേജുകളും യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്.
എന്നാൽ, പുടിന്റെ ആകെ സമ്പത്ത് എത്രയെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്‌തതയില്ല. അദ്ദേഹത്തിന് പ്രതിവര്‍ഷം 10 മില്യണ്‍ റൂബിള്‍ സമ്പാദിക്കാൻ ആകുന്നുണ്ടെന്നാണ് ബ്ളൂംബെര്‍ഗിന്റെ കണക്ക്. മൂന്ന് ആഡംബര കാറുകളും ഒരു അപ്പാര്‍ട്ട്‌മെന്റും മാത്രമേ അദ്ദേഹത്തിനുള്ളൂ എന്നാണ് റഷ്യ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പുടിന്റെ യഥാര്‍ഥ ആസ്‌തി ഈ കണക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ