തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രംഗത്ത്. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരില്‍ വന്‍കിട മുതലാളിമാര്‍ക്ക് സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര ഗവൺമെന്റ് ശ്രമിക്കുകയാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു മുൻ മന്ത്രിയുടെ പ്രതിഷേധം.
മനുഷ്യര്‍ തമ്മിലെ ഐക്യം കൊണ്ടും പ്രകൃതി രമണീയത കൊണ്ടും ആശ്വാസകരമായ പ്രദേശമായി മാറിയ ലക്ഷദ്വീപിനെ നശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര ഗവൺമെന്റും കേന്ദ്രം നിയമിച്ചിട്ടുളള അഡ്‌മിനിസ്‌ട്രേറ്ററും പിന്തിരിയണമെന്ന് ടീച്ചർ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ദ്വീപ് നിവാസികളുടെ ജീവന്‍ രക്ഷിക്കാന്‍ ആ പ്രദേശത്ത് ആശുപത്രി സംവിധാനം ഒരുക്കി കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ശൈലജ ടീച്ചർ ആവശ്യപ്പെടുന്നു.
‘ദ്വീപിലെ എല്ലാ സാമൂഹ്യക്ഷേമ നടപടികളും അവസാനിപ്പിക്കുകയാണ് എന്നത് ഖേദകരമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ പാടില്ല എന്ന നിയമം കൊണ്ടുവന്നിരിക്കുകയാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാംസാഹാരം നിഷേധിച്ചു എന്നതും നമ്മുടെ സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്’, ടീച്ചർ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കൂടാതെ നമ്മുടെ നാട്ടിലെ ഓരോ പൗരനും ലക്ഷദ്വീപിന് വേണ്ടി ശബ്‌ദം ഉയര്‍ത്തണമെന്നും ഇത് ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടമാണെന്നും ടീച്ചർ കുറിച്ചു.
Read Also: വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി എംബി രാജേഷ്