തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി സ്‌പീക്കര്‍ എംബി രാജേഷ്. സ്‌പീക്കർ എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചത്. പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് പറഞ്ഞതെന്നും രാജേഷ് വിശദീകരിച്ചു.
സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംബി രാജേഷ് വിശദീകരണവുമായി എത്തിയത്. സ്‌പീക്കർ എന്ന നിലയില്‍ പാലിക്കേണ്ട അന്തസും ഔചിത്യവും പാലിച്ചു കൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
“സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയും എന്നരീതിയിൽ മാദ്ധ്യമങ്ങളില്‍ വന്ന വാർത്തയെക്കുറിച്ച് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. അങ്ങനൊരു പ്രസ്‌താവന മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്‌തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടായ ആശങ്ക മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. യഥാര്‍ഥത്തില്‍ ഞാന്‍ പറഞ്ഞത്, കക്ഷിരാഷ്‌ട്രീയം പറയും എന്നല്ല, കക്ഷി രാഷ്‌ട്രീയത്തിന്റെ ഭാഗമായി സ്‌പീക്കർ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭയ്‌ക്ക് പുറത്ത് ഉയര്‍ന്ന് വരുന്ന പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നുള്ളതാണ്. ഈ ഉത്തരവാദിത്വത്തിന്റെ അന്തസും നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചു കൊണ്ട് മാത്രായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുക എന്ന് ഉറപ്പ് നല്‍കുന്നു,”- എംബി രാജേഷ് പറഞ്ഞു.
സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. സഭയ്‌ക്ക് അകത്തും പുറത്തും സ്‌പീക്കര്‍ രാഷ്‌ട്രീയം പറയരുതെന്നാണ് കീഴ്‌വഴക്കമെന്ന് ചൂണ്ടിക്കാട്ടിയ വിഡി സതീശൻ സ്‌പീക്കര്‍ സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറഞ്ഞാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും പ്രതികരിച്ചു. കൂടാതെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സ്‌പീക്കറായിരുന്ന കെ രാധാകൃഷ്‌ണനെ മാതൃകയാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.
Most Read: രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല