തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ തുടക്കം കുറിച്ചതിന് പിന്നാലെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ചെന്നിത്തലയുടെ പ്രസ്‌താവന.
കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. സഭാതലം പരിപൂർണമായി ഇതിനായി ഉപയോഗിച്ചു. ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങൾ കേരള ജനതയുടെ നൻമക്കുവേണ്ടി ഉള്ളതായിരുന്നു. സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവർത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ നടത്തിയത്. അതുകൊണ്ടുതന്നെ പല കാര്യങ്ങളിൽ നിന്നും സർക്കാർ പിന്തിരിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചില്ലായിരുന്നു എങ്കിൽ വൻ വിപത്തുകളിൽ സംസ്‌ഥാനം പെട്ടു പോകുമായിരുന്നു; രമേശ് ചെന്നിത്തല പറയുന്നു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരിനെ തുറന്നു കാണിച്ച മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തെ ചരിത്രകാരൻമാർ വിലയിരുത്തുമെന്നു പ്രത്യാശിക്കുന്നു. സംസ്‌ഥാന താൽപര്യത്തിനും ജനങ്ങൾക്കും വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പഠനാർഹമാവട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“നാടുറങ്ങുമ്പോഴും ജനങ്ങൾക്കുവേണ്ടി ഉണർന്നിരുന്നു. കണ്ണും കാതും കൂർപ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവർത്തനം കേരളത്തിലെ ജനങ്ങൾ മറക്കില്ല എന്നാണ് വിശ്വാസം. ഏൽപ്പിച്ച ദൗത്യം പൂർണമായും ജനങ്ങൾക്കു വേണ്ടി നിർവഹിച്ചു എന്ന ചാരിതാർഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് ഞാൻ പിൻവാങ്ങുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്‌ഥാനം ഒഴിയുന്നത്. എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. ഇതോടൊപ്പം എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ,”- രമേശ് ചെന്നിത്തല പറഞ്ഞു.
Most Read: വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന