കുവൈത്ത് സിറ്റി: വിസ കച്ചവടം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ഒരു ലക്ഷം വിദേശികളെ ഈ വർഷം അവസാനത്തോടെ കുവൈത്തിൽ നിന്നും പുറത്താക്കും. അത്തരത്തിലുള്ള 450 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ജനസംഖ്യാ അസന്തുലനം ഇല്ലാതാകുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ അമിത സാന്നിധ്യം കുറക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടി.
വിവിധ കമ്പനികളുടെ വിസയിൽ എത്തിയ വിദേശികൾക്ക് പ്രസ്തുത സ്ഥാപനങ്ങളിൽ ജോലി ലഭിക്കാറില്ല. പകരം അവർ തൊഴിൽ വിപണിയിൽ തൊഴിൽ തേടി അലയുകയാണ് പതിവ്. മിക്ക കമ്പനികൾക്കുമാകട്ടെ ഓഫീസ് പോലും ഉണ്ടാകാറില്ല. 450 കമ്പനികളിൽ 300 എണ്ണത്തിനും യാതൊരു വാണിജ്യ ഇടപാടുകളും ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിസ കച്ചവടക്കാർക്കെതിരെ കർശന നിലപാടാണ് ഈയിടെയായി അധികൃതർ സ്വീകരിക്കുന്നത്. താമസാനുമതികാര്യ വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം 535 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെ്. അവരിൽ 55 സ്വദേശികളും ഉൾപ്പെടും.
ഫാമുകളുടെ മറവിലും വ്യാപകമായ തോതിൽ വിസ കച്ചവടം നടക്കുന്നതായി കണ്ടെത്തിയുണ്ട്. വിസ കച്ചവടം വഴി കഴിഞ്ഞ 2 വർഷത്തിനിടയിൽ വ്യാജകമ്പിനികൾ 66 ദശലക്ഷം ദിനാർ സാമ്പാദിച്ചതായാണ് കണക്ക്. 30,000 പേരെയെങ്കിലും അത്തരത്തിൽ കുവൈത്തിൽ എത്തിച്ചിട്ടുമുണ്ട്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിസ കച്ചവടത്തിനിരയായി കുവൈത്തിൽ എത്തുന്നവരിൽ ഏറെയും. 1,500 ദിനാറിന് മുകളിലാണ് ഓരോരുത്തരും വിസക്ക് നൽകുന്ന തുക.