ഡെറാഡൂൺ: ഹരിദ്വാറിലെ മഹാകുംഭമേളയ്‌ക്കിടെ സ്വകാര്യ ലാബ് നടത്തിയ കോവിഡ് പരിശോധന വ്യാജമെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഹരിദ്വാർ ജില്ലാ മജിസ്‍ട്രേറ്റാണ് ഉത്തരവിട്ടിരിക്കുന്നത്.
കുംഭമേളയിൽ പങ്കെടുത്തവരുടെ കോവിഡ് പരിശോധന കൃത്യമായി നടന്നില്ലെന്നും ടെസ്‌റ്റ് നടന്നുവെന്ന് രേഖകളിൽ മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും ആണ് ആരോപണം. ഏപ്രിൽ 1 മുതൽ 30 വരെ നീണ്ട മഹാ കുംഭമേളയിൽ 70 ലക്ഷത്തോളം ആളുകൾ പങ്കെടുത്തുവെന്നാണ് കണക്ക്.
പന്ത്രണ്ട് വർഷങ്ങൾക്കിടെ നടക്കുന്ന മഹാകുംഭമേള കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു മാസത്തേക്കായി ചുരുക്കിയാണ് നടത്തിയത്. എങ്കിലും മേളയ്‌ക്കിടെ കോവിഡ് വ്യാപനം രൂക്ഷമായതായി ആരോപണങ്ങൾ ഉയർന്നിരുന്നു. മഹാകുംഭമേളയിൽ പങ്കെടുക്കുന്നവരുടെ കോവിഡ് പരിശോധനക്കായി ജില്ലാ ആരോഗ്യവകുപ്പ് 13 സ്വകാര്യ ലാബുകളെ നിയോഗിച്ചിരുന്നു. ഇതിന് പുറമേ കുംഭമേള സംഘാടകർ 9 സ്വകാര്യ ലാബുകളെയും നിയോഗിച്ചിരുന്നു.
സൂക്ഷ്‌മമായി പേരുവിവരങ്ങളും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും വിലാസവും ഉൾപ്പടെ രേഖപ്പെടുത്തണമെന്ന നിർദ്ദേശത്തോടെ ആയിരുന്നു പരിശോധനയെന്നാണ് അധികൃതർ പറയുന്നത്. ഹരിയാന ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ലാബ് നടത്തിയ പരിശോധനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ലാബ് കൃത്യമായി പരിശോധന നടത്തിയില്ലെന്നും ടെസ്‌റ്റ് നടന്നതായി രേഖകളിൽ മാത്രം പറയുന്നുവെന്നുമാണ് ആരോപണം.
സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്‌തമാക്കി.
Also Read: വീടുകളിൽ ഇന്ന് മുതൽ വാക്‌സിനെത്തും; രാജസ്‌ഥാനിൽ പദ്ധതിക്ക് ഇന്ന് തുടക്കം